തൃക്കരിപ്പൂർ: കൈക്കേട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സ്കൂളിനും വിദ്യാർഥികൾക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാത്ത പക്ഷം പോലീസ്’ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രദേശത്തെ ക്രമസമാധന പ്രശ്നം വഷളായാൽ സ്കൂൾ അധികൃതരോ നാട്ടുകാരോ ഉത്തരവാദികളായിരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ഏതാനും ദിവസമായി “കൈക്കോട്ടുകടവ് സ്കുളിലെ 17 വിദ്യാർഥികളെ മയക്കുമരുന്നുമായി പിടി കൂടി ” എന്ന വ്യാജവാർത്ത സോഷ്യൽ മീഡികളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ഉന്നത പോലീസ് അധികാരികൾക്കുൾപ്പെടെ പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സ്കുളധികൃതർ നേരിട്ട് പരാതി നൽകിയിട്ടുണ്ട്..ഇതൊക്കെയായിട്ടും ഏതാനും കുബുദ്ധികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വാർത്താ സമ്മേളത്തിൽ അഭിപ്രായപ്പെട്ടു.പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ്ററി ക്ലാസുകൾ വരെയായി 2400 ഓളം വിദ്യാർഥികൾ അധ്യയനം നടത്തുന്ന സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള അപവാദ പ്രചാരണത്തിൽ രക്ഷിതാക്കളും നാട്ടുകാരും രോഷാകുലരാണ്. യാതൊരടിസ്ഥാനമോ തെളിവുകളോ ഇല്ലാത്ത കുബുദ്ധികളുടെ പ്രചാരണങ്ങൾ പൊതുജനം തള്ളിക്കളയണമെന്നും സ്കൂളധികൃതർ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ മാനേജർ എസ് അഷ്റഫ്, പ്രിൻസിപ്പാൾ എം അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ കെ രത്നാകരൻ, ജമാഅത്ത് സെക്രട്ടറി എസ് കുഞ്ഞഹമ്മദ്, പിടി എ വൈസ് പ്രസിഡണ്ട് നൗഷാദ് എന്നിവർ പങ്കെടുത്തു