‘മൃതദേഹം വയ്ക്കാൻ വിമാനത്തിൽ ഒരുപാട് സ്ഥലംവേണം’; യുക്രെയിനിൽ കൊല്ലപ്പെട്ട നവീനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി ബിജെപി എംഎൽഎ
ബംഗളൂരു: യുക്രെയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീനെ അപകീർത്തിപ്പെടുത്തുന്ന തരം പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിൽ ഹുബ്ളി -ധാർവാഡ് മണ്ഡലത്തിലെ എംഎൽഎയായ അരവിന്ദ് ബല്ലാഡാണ് അനാവശ്യ പ്രസ്താവന നടത്തിയത്. യുദ്ധത്തിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കാൻ വൈകുന്നത് സംബന്ധിച്ച അരവിന്ദിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘മടക്കികൊണ്ടുവരാനുളള ആളുകളെ ലഭിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. അതിലും ബുദ്ധിമുട്ടാണ് മൃതദേഹം ലഭിക്കാൻ. മൃതദേഹം ഒരു വിമാനത്തിൽ കൊണ്ടുവരാൻ കൂടുതൽ സ്ഥലമെടുക്കും. എട്ട് മുതൽ പത്ത് പേർക്ക് വരെ യാത്രചെയ്യാവുന്നിടത്താണ് മൃതദേഹം വയ്ക്കുക. അതിനാൽ അതിന് സമയമെടുക്കും.’രാവിലെ ആറ് വരെ കർഫ്യു നിലനിൽക്കുന്നയിടത്താണ് നവീൻ താമസിച്ചിരുന്നത്. ഇവിടെ നിന്നും ആരോടും പറയാതെയാണ് നവീൻ സാധനം വാങ്ങാൻ കടയിലേക്ക് പോയതെന്ന നവീന്റെ സുഹൃത്തിന്റെ പ്രതികരണം മുൻപ് വന്നിരുന്നു. ഇതിനിടെയാണ് എംഎൽഎ വിവാദ പ്രസ്താവന നടത്തിയത്. യുക്രെയിൻ സൈന്യം പുറത്തിറങ്ങാൻ അനുവദിച്ച സമയത്ത് സാധനം വാങ്ങാൻ കടയിൽ ക്യൂ നിൽക്കവെയാണ് നവീൻ കൊല്ലപ്പെട്ടത്.