ഓപ്പറേഷൻ ഗംഗ കൂടുതൽ ഊർജിതമാക്കും; അഞ്ചാമത് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വിദ്യാർത്ഥികളടക്കം യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായുള്ള രക്ഷാദൗത്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.യുക്രെയിനിൽ റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി രൂപീകരിച്ച ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അഞ്ചാമത്തെ യോഗമാണിത്. രക്ഷാദൗത്യം കേന്ദ്രം ഊർജിതമാക്കിയിരിക്കുകയാണ്. കൂടാതെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി യുക്രെയിനിന്റെ നാല് അയൽരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെയും കേന്ദ്രം അയച്ചിരുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ഹംഗറിയെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. സ്ലോവാക്യയിലെ പ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി കിരൺ റിജ്ജുവും, റൊമാനിയയിലേത് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പോളണ്ടിലെ പ്രവർത്തനങ്ങൾ ഗതാഗത വകുപ്പ് മന്ത്രി ജനറൽ വി കെ സിംഗും നിയന്ത്രിക്കും. യുക്രെയിനിലെ ഇന്ത്യൻ എംബസി ആദ്യമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ 18000 ഇന്ത്യക്കാർ യുക്രെയിനിൽ നിന്ന് തിരികെയെത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം, യുക്രെയിനിൽ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് എത്തിയത്. ഇന്നും നാളെയുമായി 7,400ലധികം വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.