യുക്രെയിനിൽ റഷ്യയുടെ മെല്ലെപ്പോക്കിന് കാരണം ചൈന, ഇരു രാജ്യങ്ങളുടേയും നീക്കങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്
വാഷിംഗ്ടൺ : യുക്രെയിനിൽ റഷ്യൻ ആക്രമണം ഒൻപതാം നാളിലും രൂക്ഷമായി തുടരുകയാണ്. ഏറെ നാളായി യുക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈന്യം തമ്പടിച്ചിട്ടും ആക്രമണം ഇത്രയും വൈകിപ്പിക്കുവാൻ കാരണം ചൈനയുടെ ഇടപെടലാണെന്ന് അമേരിക്കൻ മാദ്ധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നടന്ന ശീതകാല ഒളിംപിക്സ് അവസാനിക്കുന്നത് വരെ യുദ്ധത്തിന് പോകാതെ കാത്തിരിക്കണമെന്ന സന്ദേശമാണ് റഷ്യയോട് ചൈന ആവശ്യപ്പെട്ടത്. അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതെ ഉദ്യോഗസ്ഥരേയും, യൂറോപ്യൻ രാജ്യത്തെ രഹസ്യാന്വേഷണ റിപ്പോർട്ടും ഉദ്ധരിച്ചാണ് യുദ്ധത്തിലെ ചൈനീസ് ഇടപെടലുകളെ കുറിച്ച് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുക്രെയിനിൽ റഷ്യ സമ്പൂർണ ആക്രമണം നടത്തും എന്നതിനെ കുറിച്ച് ചൈനയ്ക്ക് മുൻപേ അറിവ് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ചൈനയിൽ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിനായി റഷ്യൻ പ്രസിഡന്റ് പുടിൻ ബെയ്ജിംഗിലെത്തിയപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് റഷ്യയോട് ഒളിംപിക്സ് അവസാനിക്കുന്നത് വരെ യുദ്ധത്തിന് പോകാതെ കാത്തിരിക്കണമെന്ന് അഭ്യർത്ഥിച്ചത്. എന്നാൽ മാദ്ധ്യമ വാർത്തകളെ വാഷിംഗ്ടണിലെ ചൈനീസ് എംബസി തള്ളിക്കളഞ്ഞു. ‘ഒരു അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങൾ’ എന്നാണ് യുദ്ധത്തിലെ ചൈനീസ് ഇടപെടലുകളെ കുറിച്ചുള്ള റിപ്പോർട്ടുകളെ എംബസി വിശേഷിപ്പിച്ചത്. ചൈനയെ കുറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് ഇവയെന്ന് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു. ഫെബ്രുവരി നാലിനാണ് പുടിൻ ചൈനയിൽ എത്തിയത്.