പ്രായപരിധിയിൽ കടുംപിടിത്തം: ജി സുധാകരന് അടക്കം 13 പേരെ ഒഴിവാക്കി, ഇളവ് പിണറായിക്ക് മാത്രം
കൊച്ചി : മുൻ മന്ത്രി ജി സുധാകരനെ സി പി എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി. ഇദ്ദേഹത്തെക്കൂടാതെ മറ്റ് 12 പേരെയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നുരാവിലെ ചേർന്ന നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.89അംഗങ്ങളാണ് പുതിയ സംസ്ഥാന സമിതിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.പ്രായപരിധി കർശനമാക്കിയാണ് സുധാകരൻ ഉൾപ്പടെയുള്ളവരെ ഒഴിവാക്കിയത്. 75 വയസ് കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങൾക്ക് പ്രായപരിധി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇതിൽ ഇളവ് നല്‍കിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദന്, കെ.ജെ തോമസ് വൈക്കം വിശ്വന് എന്നിവരെ ഒഴിവാക്കുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള,
കെ പി സഹദേവൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്.സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സംസ്ഥാനസമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന് നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കല്‍ .1988 മുതല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്.40 വയസ് എത്തിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി യുവത്വത്തിന്റെ മുഖം നൽകാനാണ് പാർട്ടി ശ്രമം. വർഗ, ബഹുജന സംഘടനകളുടെ നേതൃസ്ഥാനത്തുള്ളവരെ സംഘടനാ നേതൃത്വത്തിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.