കാസർകോട് ഒരേ സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി; വെളിപ്പെടുത്തൽ നടത്തിയത് കൗൺസിലിംഗിനിടെ
കാസർകോട്: ഒരേ സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികളാണ് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളിൽ ലൈംഗിക പീഡനത്തിന് ഇരയായത്. സ്കൂൾ കുട്ടികൾക്കായി നടത്തിയ പോക്സോ ബോധവൽക്കരണ ക്ലാസിനിടെയാണ് ആർക്കെങ്കിലും നേരെ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞാൽ അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാമെന്ന് ക്ലാസെടുത്ത ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയത്.തുടർന്നാണ് പെൺകുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. ചൈൽഡ് ലൈൻ ഇടപെട്ടാണ് പൊലീസിൽ പരാതി നൽകിയത്. അഞ്ച്, ആറ് ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടികളെ അയൽവാസികളും അകന്ന ബന്ധത്തിൽപ്പെട്ടവരും പീഡനത്തിനിരയാക്കിയത്.നാലു വർഷം മുമ്പ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നാലുപേർക്കെതിരെയാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ബേക്കൽ, അമ്പലത്തറ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.