കാസർകോട്: യുക്രൈനിൽ കാസർകോട്ടെ വിദ്യാർഥികൾ കഴിഞ്ഞിരുന്ന ബങ്കറിന് സമീപം ഷെൽ ആക്രമണം. ഷെൽ ആക്രമണം ഉണ്ടായതായി വിവരം വിദ്യർത്ഥിയായ ഇബ്തിഹാലിന്റെ പിതാവ് എം കെ മുഹമ്മദ് പുറത്തു വിട്ടത് .ഖാർകീവിലെ മെട്രോ ബങ്കറിന് സമീപത്തെ കെട്ടിടത്തിലാണ് ഷെൽ ആക്രമണം ഉണ്ടായതെങ്കിലും വിദ്യാർഥികൾ സുരക്ഷിതരാണ്. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പിലെ ഫാത്വിമത് റിനാശ, ചെമ്പരിക്കയിലെ മുഹമ്മദ് റോശൻ, മധൂർ പഞ്ചായത്തിലെ മീപ്പുഗിരിയിലെ എസ് എം ഇബ്തിഹാൽ എന്നിവരാണ് ബങ്കറിൽ ഉണ്ടയിരുന്ന കാസർകോട്ട് നിന്നുള്ളവർ.
വിദ്യർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്നും ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ബങ്കറിൽ കയറിയപ്പോഴാണ് ഷെൽ ആക്രമണം ഉണ്ടായതെന്നും ഫാത്വിമത് റിനാശയുടെ പിതാവ് ഡോ. കായിഞ്ഞി പറഞ്ഞു. അതേസമയം അതിർത്തിവരെ എത്തിയാൽ ഒഴിപ്പിക്കാമെന്നാണ് എംബസി അധികൃതർ പറയുമ്പോഴും വാഹനസൗകര്യങ്ങൾക്ക് അടക്കം പ്രയാസം നേരിടുകയും ഏത് സമയവും ആക്രമണ ഭീഷണിയും ഉള്ള പശ്ചാത്തലത്തിൽ ഇതിന് സാധിക്കില്ലെന്നണ് വിദ്യാർഥികൾ പറയുന്നത്
വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം.
അതേസമയം കാസർകോട് ജില്ലയിൽ നിന്നുള്ള 44 പേർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു . ഇവരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. യുക്രൈനിൽ അകപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സേവനം നൽകാൻ കാസർകോട് കലക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കും. കൺട്രോൾ റൂം നമ്പർ: 04994 257700.
ഇൻഡ്യയിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം മിക്കവാറും മെട്രോയിലെ ബങ്കറുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പലരും ക്ഷാമം നേരിടുന്നു. അതിർത്തിവഴികളിലൂടെ പോളൻഡിലേക്കോ റൊമാനിയയിലേക്കോ കടക്കാൻ യുക്രൈൻ സൈന്യം അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.