ഭക്ഷണമില്ല, വെള്ളമില്ല, ടോയ്ലെറ്റുമില്ല; യുക്രെയിനിൽ മലയാളികൾ ഉൾപ്പടെ വൻ ദുരിതത്തിൽ
കീവ്: യുക്രെയിനിനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയതോടെ ബങ്കറുകളിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും അഭയം തേടി യുക്രെയിൻ നിവാസികൾ. റഷ്യ സ്ഫോടനങ്ങളും മിസൈൽ, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചതോടെയാണ് ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ പാലായനം ആരംഭിച്ചത്.ukraineയുക്രെയിൻ തലസ്ഥാനമായ കീവ് തീർത്തും വിജനമായിരിക്കുന്നു. യുക്രെയിൻ ആക്രമണത്തിൽ പകച്ചുതുടങ്ങിയതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മലയാളികൾ ഉൾപ്പടെയുള്ളവർ വലിയ ദുരിതമാണ് നേരിടുന്നത്. പലരുടെയും പക്കൽ ഭക്ഷണമോ വെള്ളമോ ഇല്ല. ശുചിമുറികൾ പലയിടങ്ങളിലും ലഭ്യമല്ലാത്തതും ബുദ്ധിമുട്ട് ഏറെയാക്കുന്നു.
കൊടും തണുപ്പിൽ പുതയ്ക്കാൻ പുതപ്പും മറ്റുമില്ലാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ കോട്ടുകൾ മാത്രമാണ് പലരുടെയും കൈവശമുള്ളത്. ഒരുലക്ഷത്തോളം പേർ ഇതിനിടയിൽ യുക്രെയിനിൽ നിന്നും പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. റൊമേനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരും എത്തുന്നത്കീ വിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന അവസ്ഥയിലാണിപ്പോൾ. കീവിൽ നിന്നും 546 കിലോമീറ്റർ ദൂരമുള്ള സുരക്ഷിത നഗരമായ ലെവീവിലേക്ക് മാറണമെന്ന് ഇന്നലെ ഉച്ചയോടെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കീവിൽ തുടരാൻ അറിയിപ്പെത്തി. ഇനിയൊരു നിർദ്ദേശം വന്നാൽ ലെവീവിലേക്ക് എത്താനുള്ള ഇന്ധനം പലരുടെയും വാഹനങ്ങളിലില്ല. എ.ടി.എമ്മിൽ നിന്ന് പണം ശേഖരിക്കാനും ആവശ്യമായ രേഖകളുമായി സജ്ജമാവാനും എംബസി അറിയിപ്പ് നൽകിയിരുന്നുവെന്ന് മലയാളികൾ വിദ്യാർത്ഥികൾ പറഞ്ഞു.