തിരുവനന്തപുരം :ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ദേവസ്വം മന്ത്രിയുടെ രൂപഭാവം തന്നെയാണ് അമ്പലങ്ങളിൽ പോകുമ്പോൾ സ്വീകരിക്കുന്നതെന്നുംമന്ത്രി പറഞ്ഞു. ചന്തയിൽ പോയാൽ ചന്തയുടെ രീതി, അമ്പലത്തിൽ പോയാൽ അമ്പലത്തിന്റെ രീതി, പാർട്ടി ഓഫീസിൽ പോയാൽ അതിന്റെ രീതി, സെക്രട്ടേറിയേറ്റിൽ ചെന്ന് മന്ത്രിയുടെ കസേരയിൽ ഇരുന്നാൽ ആ രീതി. ഓരോ സ്ഥലത്തും നമ്മൾ പാലിക്കേണ്ടതായിട്ടുള്ള മാന്യതയും മര്യാദയും പാലിക്കണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. ക്ഷേത്രത്തിൽ പോയിട്ട് പൃഷ്ടം തിരിഞ്ഞു നിൽക്കുന്നത് മര്യാദയാണോ?’ -മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു
‘ദേവസ്വം മന്ത്രി എന്ന നിലയിൽ സ്വാഭാവികമായിട്ടും എന്നിൽ അർപ്പിതമായിരിക്കുന്ന ഒരു കടമയുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കുക എന്നത് എന്റെ പ്രാഥമികമായിട്ടുള്ള ചുമതലയാണ്. അതാണ് ഞാൻ ചെയ്യുന്നത്. ദേവസ്വം മന്ത്രിയുടെ രൂപം ഭാവം തന്നെയാണ് ഞാൻ അമ്പലങ്ങളിൽ പോകുമ്പോൾ സ്വീകരിക്കുന്നത്. അമ്പലങ്ങളിൽ പോയി പുറം തിരിഞ്ഞു നിൽക്കുക, അഹങ്കാരത്തോടെ നിൽക്കുക അതൊന്നും പാടില്ലല്ലോ? ഒരു സ്ഥലത്തു ചെല്ലുമ്പോൾ അവിടുത്തെ മാന്യത കാത്തുസൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ടല്ലോ? ഞാൻ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ആ ക്ഷേത്രത്തിന് അനുയോജ്യമായ തരത്തിൽ ഭക്തരോടൊപ്പം ചേരുകയാണ് ചെയ്യുന്നത്.പിന്നെ, വാർത്തകൾ പലതരത്തിലും പ്രചരിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഞാൻ പോയി തൊഴുതത് ട്രോളുകളായി. നമ്മളിപ്പോൾ ആരെയെല്ലാം കണ്ടു തൊഴുന്നു. ചെറിയ കുട്ടികളെപ്പോലും കണ്ടാൽ നമ്മൾ വന്ദിക്കാറുണ്ട്. നമ്മുടെ ഒരു വിനയത്തിന്റെയും മര്യാദയുടെയും ഭാഗമാണത്. ആ മര്യാദ എവിടെ പോയാലും നമ്മൾ പാലിക്കണം. .