ഭർത്താവ് വിലക്കിയിട്ടും അന്യപുരുഷനുമായി ഭാര്യ സംസാരിക്കുന്നത് ദാമ്പത്യജീവിതത്തിലെ ക്രൂരത; വിവാഹമോചന കേസിൽ ഹൈക്കോടതി
കൊച്ചി: ഭർത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണിൽ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികൾക്ക് അനുകൂല വിധി പറഞ്ഞ ശേഷമായിരുന്നു കോടതി അസാധാരണ പരാമർശം നടത്തിയത്.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവാണ് കോടതിയെ സമീപിച്ചത്. കുടുംബകോടതി കേസ് തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്.2012 മുതലാണ് ഈ ദമ്പതികൾക്കിടയിൽ പ്രശ്നമുണ്ടാകുന്നത്. സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. മണിക്കൂറുകളോളം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ കോടതിയിൽ കാണിച്ചെങ്കിലും അത് പരപുരുഷ ബന്ധമായി പരിഗണിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.അതേ സമയം, ഇരുവർക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമാണെന്നും കൗൺസലിംഗ് നൽകിയിട്ടും മൂന്ന് തവണ പിരിഞ്ഞ് താമസിച്ചതും കണക്കിലെടുക്കുമ്പോൾ വിവാഹമോചനം നൽകാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഭർത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോൺ വിളികൾ ഭാര്യ തുടർന്നു. പങ്കാളിയുടെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടർന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിയിൽ പറഞ്ഞത്.