മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയം; ലോകായുക്ത ഓർഡിനൻസിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ഇനി എന്തിനാണ് ലോകായുക്തയെന്നും, പിരിച്ചുവിടൂവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കാൻ എന്തായിരുന്നു തിടുക്കമെന്ന് പ്രതിപക്ഷം ചോദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസ് വന്നപ്പോഴാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തത്. ഇഷ്ടക്കാരെ രക്ഷിക്കാൻ നിയമം ദുർബലപ്പെടുത്തിയെന്ന് സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമ ഭേദഗതിയെക്കുറിച്ച് മുന്നണിയിൽ പോലും ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ മന്ത്രിയും സർക്കാരും പറയുന്ന കാര്യം അടുത്തിരിക്കുന്ന സി പി ഐ മന്ത്രിമാരെ ബോദ്ധ്യപ്പെടുത്തൂവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമം കാലഹരണപ്പെട്ടാൽ ഭേദഗതി ചെയ്യാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. ബിൽ വരുമ്പോൾ ചർച്ചയാകാമെന്നും പ്രതിപക്ഷത്തെ പരിഹസിച്ചു.