സി പി എം പ്രവർത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ ശ്രമം
കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്തവരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനും ശ്രമം തുടരുന്നു.ന്യൂമാഹി പൊലീസ് സ്റ്റേഷനിലാണ് പ്രതികളിപ്പോൾ ഉള്ളത്. ബി ജെ പി തലശ്ശേരി നഗരസഭാ കൗൺസിലർ ലിജേഷ് അടക്കം ഏഴ് പേരായിരുന്നു കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെ ‘നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചു, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്കറിയാം’ എന്ന് ലിജേഷ് പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഫെബ്രുവരി അഞ്ചിന് സമീപത്തുള്ള കോലോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബി ജെ പി - സി പി എം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഹരിദാസന്റെ സഹോദരൻ സുരേന്ദ്രന് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇത് ഹരിദാസൻ പറഞ്ഞു കൊടുത്തതനുസരിച്ചാണെന്ന് വിശ്വസിച്ച എതിർപക്ഷം ഭീഷണി മുഴക്കി. ഇതുകാരണം രണ്ടാഴ്ച ജോലിക്കു പോയില്ല. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ഞായറാഴ്ചയാണ് ജോലിക്ക് ഇറങ്ങിയത്. ഭീഷണിയുള്ള കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും നോക്കിയും കണ്ടും നടക്കണമെന്ന് ഉപദേശിച്ച് വിടുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി വരവേ വീടിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്.