ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരേ അക്രമം അതിരുവിട്ടാല്‍ വിവിധ സൈനിക വിഭാഗങ്ങളെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചനമുറുകി.. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ആശയവിനിമയം നടത്തി. പൊതുജനങ്ങളെയും പോലീസിനേയും വളരെ ക്രൂരമായാണു അക്രമകാരികള്‍ നേരിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നുണ്ട്. പോലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും എന്നാല്‍, അക്രമം അതിരുകടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ്. പ്രക്ഷോഭത്തിനു പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് അക്രമം അതിരൂക്ഷമായാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സൈന്യത്തിന്റെ സഹായം തേടാന്‍ ഒരുങ്ങുന്നത്.
അതേസമയം, എന്തു പ്രക്ഷോഭം ഉണ്ടായാലും ലോക്സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഭകളില്‍ ചര്‍ച്ച നയക്കുമ്പോള്‍ തന്നെ വിഷയത്തെ ദുരുപയോഗം ചെയ്ത് പ്രതിഷേധം ആളിക്കത്തിക്കുമെന്ന് അറിയാമായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് ചില തീവ്രവാദ സംഘടനകളുടെ സഹായത്തോടെ നടക്കുന്ന അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ ദല്‍ഹിയിലെ യോഗത്തില്‍ വ്യക്തമാക്കി.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരേ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച കലാപം മറ്റിടങ്ങളിലേക്ക് പടരുകയാണ്. ദല്‍ഹിയിലെ വിവിധയിടങ്ങളില്‍ വ്യാപകമായി ആക്രമണം നടവന്നു. ദല്‍ഹിയിലെ സീലാംപൂരില്‍ നടന്നത് അക്രമികളുടെ അഴിഞ്ഞാട്ടം. നിരവധി പോലീസുകാരെ അക്രമികള്‍ ഓടിച്ചിട്ടു തല്ലി. പോലീസുകര്‍ക്ക് ഗുരുതര പരുക്കുണ്ട്. സമരക്കാര്‍ പൊലീസ് സ്റ്റേഷനു തീയിട്ടു. ബസുകള്‍ക്കും വാഹനങ്ങളും കല്ലെറിഞ്ഞു നശിപ്പിച്ചു. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റെന്നാണു വിവരം. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണു ജനം സംഘടിച്ചത്.ഡല്‍ഹി മെട്രോയുടെ മൂന്നു സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡിഎംആര്‍സി അറിയിച്ചു. സമരത്തിന്റെ പേരില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയതു പുറത്തു നിന്നുള്ളവര്‍ ആസൂത്രണം ചെയ്തതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍ഷ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 10 പേര് അറസ്റ്റിലായതായി പോലീസ്. ഇവര്‍ വിദ്യാര്‍ത്ഥികളല്ല