വിഷം കഴിച്ച് ഒരു ബെഡ് ഷീറ്റിൽ തൂങ്ങിമരിച്ചത് സമപ്രായക്കാർ, 26കാരനൊപ്പം മൂന്ന് കുട്ടികളുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ: യുവാവിനെയും വീട്ടമ്മയെയും നഗരത്തിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒളരിക്കര മണിപറമ്പിൽ റിജോ ജിമ്മി (26), കാര്യാട്ടുകര പുളിപറമ്പിൽ സുനിലിന്റെ ഭാര്യ സംഗീത (26) എന്നിവരെയാണ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനിൽ സുനിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്റ്റാൻഡിന് സമീപത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ താമസിക്കുന്ന ലോഡ്ജ് കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30നുളള ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. രാത്രി 10.45ന് പൊലീസ് എത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ ബെഡ് ഷീറ്റിൽ ജനൽ കമ്പിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. വിഷം കഴിച്ച ശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒളരി വില്ലേജ് ഓഫീസിന് മുന്നിൽ റിജോ തട്ടുകട നടത്തുന്നുണ്ട്. സുനിലിനും തട്ടുകടയുണ്ട്. ഇരുവരും വീടുകളിൽ കാറ്ററിംഗ് സർവീസും നടത്തുന്നുണ്ട്. റിജോയ്ക്ക് ഒരു സഹോദരനുണ്ട്. ചെറുപ്പം മുതൽ തന്നെ റിജോയും സംഗീതയും പരിചയക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുനിലിനും സംഗീതയ്ക്കും 5, 3 വയസുളള ആൺകുട്ടികളും ഒന്നരവയസ് പ്രായമുളള പെൺകുട്ടിയുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.