മുഖ്യമന്ത്രി കാര്യമായി ഗൗനിച്ചില്ല, ചേംബറിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ശിവശങ്കർ പുറത്തിറങ്ങി
തിരുവനന്തപുരം: വിദേശയാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സന്ദർശിച്ചു. സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചശേഷം ശിവശങ്കറിന് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചിരുന്നില്ല. ശിവശങ്കറിന്റെ ആത്മകഥാ രചനയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന പുസ്തകം വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച.എന്നാൽ ശിവശങ്കറിനെ മുഖ്യമന്ത്രി കാര്യമായി ഗൗനിച്ചില്ലെന്നാണ് വിവരം. ഈ സമയത്ത് മറ്റാരും മുറിയിലുണ്ടായിരുന്നില്ല. ചേംബറിൽ കയറിയ ഉടൻ പുറത്തിറങ്ങിയ ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അല്പനേരം സംസാരിച്ചശേഷം മടങ്ങി. വിശ്വസ്തനായി കൂടെ നിറുത്തിയ സാഹചര്യത്തെ മറയാക്കി ശിവശങ്കർ നടത്തിയ ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ഷീണമുണ്ടാക്കിയതിന് പുറമേ, അനവസരത്തിൽ വിവാദം ക്ഷണിച്ചുവരുത്തിയ പുസ്തകമെഴുത്തും മുഖ്യമന്ത്രിയിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. കായികവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണിപ്പോൾ ശിവശങ്കർ.സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് 2020 ജൂലായ് 20ന് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കഴിഞ്ഞ ജനുവരി നാലിനാണ് തിരിച്ച് ജോലിയിലെത്തിയത്. ഈ ദിവസങ്ങളിൽ സി.പി.എം ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ മിക്കപ്പോഴും ഓൺലൈനിലായിരുന്നു മന്ത്രിസഭായോഗങ്ങൾ. മുഖ്യമന്ത്രിയും തലസ്ഥാനത്ത് അധികസമയമില്ലായിരുന്നു. പിന്നീട് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയി.ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ സന്ദർശിക്കുകയെന്ന പതിവനുസരിച്ചാണ് ശിവശങ്കർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണാനെത്തിയത്. അതേസമയം ആത്മകഥയിൽ സർക്കാരിനെ പരാമർശിക്കുന്ന ഭാഗങ്ങളില്ലാത്തതിനാൽ ശിവശങ്കറിനെതിരെ അതിന്റെ പേരിൽ നടപടിക്ക് സാദ്ധ്യത കുറവാണ്.