പൊലീസിന്റെ നാക്ക് അറപ്പ് ഉളവാക്കുന്നതാകരുത്; പഴയതിന്റെ തികട്ടലുകൾ അപൂർവം ചിലരിൽ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൊലീസ് സേന ഒരു പ്രൊഫഷണൽ സംവിധാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളിൽ നിന്ന് പാസിംഗ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവർക്ക് അത് പരിശോധിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ആധുനികമായ പരിശീലനം ലഭിച്ചെങ്കിലും പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ട്. അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പൊലീസിന്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നത്. പുതിയ എസ് ഐമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പൊലീസ് മാറിയ കാലഘട്ടം കൂടിയാണിത്. പ്രളയം, കൊറോണ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.