ജനങ്ങളെ പിഴിയുന്നതിനും ഒരു കണക്കില്ലേ? ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ വൈദ്യുതിക്ക് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറുന്ന വിധത്തിൽ താരിഫ് പുതുക്കാൻ കെ.എസ്.ഇ.ബി ഒരുങ്ങി. വീടുകളിലെ നിരക്കിൽ 18.14% വർദ്ധന അടക്കം വിവിധ സ്ലാബുകളിലായി യൂണിറ്റിന് ശരാശരി 92 പൈസ വർദ്ധിപ്പിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഇന്നലെ നൽകിയ പെറ്റീഷനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബാദ്ധ്യതകൾ വിശദമാക്കിയും വർദ്ധന ആവശ്യപ്പെട്ടും കഴിഞ്ഞ 31ന് അപേക്ഷ നൽകിയിരുന്നു.അതിൽ വീടുകൾക്കുള്ള നിരക്ക് 10.72 ശതമാനം ഉയർത്താനായിരുന്നു നിർദ്ദേശം. വ്യവസായങ്ങൾക്ക് അടക്കം എല്ലാ വിഭാഗങ്ങളുടെയും താരിഫ് വേർതിരിച്ചാണ് ഇന്നലെ അപേക്ഷ നൽകിയത്.പൊതുജനങ്ങളിൽ നിന്നും വ്യാവസായിക ഉപഭോക്താക്കളിലും നിന്ന് അഭിപ്രായം തേടിയശേഷം ഏപ്രിൽ ഒന്നിന് മുമ്പായി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർദ്ധന പ്രഖ്യാപിക്കും. നിലവിലെ നിരക്കിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 2019 ജൂലായിലാണ് ഇതിന് മുമ്പ് നിരക്ക് വർദ്ധന നടപ്പാക്കിയത്.നടപ്പ് വർഷത്തെ വരവ് ചെലവ് കണക്കുകളും അടുത്ത അഞ്ച് വർഷത്തെ പ്രതീക്ഷിത വരവ് ചെലവും റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച താരിഫ് നിർണ്ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച ശേഷമായിരിക്കും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നത്. സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനൊപ്പം പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നതിനാൽ 202223 വർഷം 2852കോടിരൂപയുടെ നഷ്ടമുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. നിർദ്ദേശിച്ച നിരക്കുകൾ അതേപടി അംഗീകരിച്ചാൽ 2284കോടിരൂപ അധികം ലഭിക്കും. എന്നാലും 568 കോടിയുടെ നഷ്ടം ഈ വർഷം മാത്രം നേരിടുമെന്നാണ് പറയുന്നത്.