ഹേമാമാലിനി ആകേണ്ട, തന്നോട് സ്നേഹമില്ല; ബി ജെ പിയുടെ ഓഫർ നിരസിച്ച് ആർ എൽ ഡി നേതാവ്
ലക്നൗ: ബി ജെ പിയുടെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്റെ പാർട്ടിയിലെ സഹപ്രവർത്തകനോട് ബി ജെ പിയിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നും ഹേമാമാലിനിയെ പോലെയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും രാഷ്ട്രീയ ലോക് ദൾ (ആർ എൽ ഡി) നേതാവ് ജയന്ത് ചൗധരി. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജയന്ത് ചൗധരി ഇക്കാര്യം വെളിപ്പെടുത്തിയത്.തനിക്ക് ഹേമാമാലിനിയെപ്പോലെ ആകേണ്ടന്നും തന്നോട് ബി ജെ പിയ്ക്ക് പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ലെന്നും ജയന്ത് ചൗധരി പറഞ്ഞു. മാത്രമല്ല കർഷക സമരത്തിനിടെ നിരവധി കർഷകർ മരണമടഞ്ഞതിന്റെ പേരിലും ചൗധരി ബി ജെ പിയെ രൂക്ഷമായി വിമർശിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് ലെഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബി ജെ പിക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.