കാഞ്ഞങ്ങാട് : സന്നദ്ധ രക്തദാനത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തുന്നവർ നൂലാമാലകളിൽ പെട്ടുഴലുന്നതായി പരാതികളുയരുന്നു. അത് കാരണം പലരും രക്ത ദാനത്തിന് വിളിച്ചാൽ പോലും വരാൻ തയ്യാറാകുന്നില്ല.മുൻപ് ബ്ലഡ് ബാങ്കിൽ സ്ഥിര നിയമനം ലഭിച്ച മെഡിക്കൽ ഓഫീസർ ജോലി ഒഴിവാക്കി പോയതിനെ തുടർന്ന് താൽക്കാലികമായി മെഡിക്കൽ ഓഫീസറെ നിയമിക്കുകയായിരുന്നു. അവർ പ്രസവാവധിയെടുത്തതോടു കൂടി രക്തബാങ്കിൽ മെഡിക്കൽ ഓഫീസർ ഇല്ലാതായി. ഈയിടെ സ്ഥിരം നിയമനം ലഭിച്ച ഡോക്ടർ ദീർഘകാല അവധിയിൽ പ്രവേശിച്ചതോടുകൂടി പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണ്.
പകരം മെഡിക്കൽ ഓഫീസറെ മുഴുവൻ സമയം ചാർജ്ജ് നൽകി നിയമിക്കാൻ ആശുപത്രി സൂപ്രണ്ടിന് തീരുമാനമെടുക്കാമെങ്കിലും അദ്ദേഹം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
രണ്ടാം നിലയിലെ രക്തബാങ്കിൽ നിന്ന് രക്ത ദാനത്തിനുള്ള അപേക്ഷ പൂരിപ്പിച്ച് വീണ്ടും താഴേക്ക് ഇറങ്ങി വടക്കുഭാഗത്തുള്ള ഒ പി വിഭാഗത്തിലെ മെഡിക്കൽ ഓഫീസറെ സമീപിച്ച് രക്തസമ്മർദ്ദം അടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കി വീണ്ടും രക്തബാങ്കിലെത്തണം.ഒ പി യിൽ തിരക്കുള്ളതിനാൽ പരിശോധനകൾക്കായി ദാതാക്കളായി എത്തുന്നവരും കാത്തു നിൽക്കേണ്ടി വരുന്നു.രക്തബാങ്കിൽ ഹീമോഗ്ലോബിൻ പരിശോധനയ്ക്കുള്ള സൗകര്യവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ദാതാക്കൾ സ്വയം പ്രൈവറ്റ് ലാബിൽ പരിശോധിച്ച് ഫലവുമായി എത്തേണ്ടിയും വരുന്നു. ജില്ലാ ആശുപത്രിയിൽ മോർച്ചറിക്ക് സമീപം ഒറ്റപ്പെട്ട കെട്ടിടത്തിൽ രണ്ടാം നിലയിലാണ് നിലവിലെ രക്തബാങ്കുള്ളത്.നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ രക്തബാങ്കിലേക്ക് നടന്നു പോകാൻ കൂടി പ്രയാസപ്പെടുകായാണിപ്പോൾ . ആവശ്യത്തിന് രക്തദാതാക്കളെ ലഭിക്കാൻ ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബ്ലഡ് ഡോണേർസ് കേരള അടക്കമുള്ള സന്നദ്ധ സംഘടനകൾ പരിശ്രമിച്ചുവെങ്കിലും ക്യാമ്പുകൾക്ക് അനുമതി നൽകാൻ ആശുപത്രി സൂപ്രണ്ട് തയ്യാറാവുന്നുമില്ല.
ജില്ലയിലെ ഭൂരിഭാഗം രോഗികൾക്കും ഉപകാരപ്പെടുന്ന രക്തബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം പ്രവർത്തനം താളം തെറ്റുകയാണ്. ഇതുകാരണം പൊതുജനങ്ങളാണ് ഏറെ കഷ്ടപ്പെടുന്നത്. റീപ്ലേസ്മെന്റ് ചെയ്യാൻ ഒരിക്കൽ രക്തബാങ്കിലെത്തിയ ഒരാൾ ഇത്തരം പ്രശ്നങ്ങൾ കാരണം തിരിച്ചു പോവുകയോ പിന്നീട് വരാതാവുകയോ ആണ് ഇപ്പോൾ പതിവ്.
പലപ്പോഴും ഇത് കാരണം ഏറെ വലയുന്നത് സന്നദ്ധ രക്തദാന സംഘടനകൾ കൂടിയാണ്. അതേസമയം കാസർകൊട് ജനറൽ ആശുപത്രി രക്തബാങ്ക് ഔട്ട് റീച്ച്, ഇൻ ഹൗസ് ക്യാമ്പുകൾ ഏറ്റെടുക്കുകയും രക്ത ദാതാക്കൾക്കളോട് സൗഹാർദ്ദപരമായി ഇടപെടുകയും ചെയ്യുന്നുണ്ട് . ജില്ലാ ആശുപത്രി രക്തബാങ്കിന്റെ താളം തെറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ പരിഹരിച്ച് ജനങ്ങൾക്കും രക്ത ദാനത്തിനെത്തുന്നവർക്കും ഉപകാരപ്പെടുന്ന വിധത്തിലാക്കണമെന്ന് ബ്ലഡ് ഡോണേർസ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം അനാസ്ഥ തുടരുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.