തീയേറ്ററുകൾ ഞായറാഴ്ചകളിൽ തുറക്കാൻ അനുവദിക്കണം, തിരുവനന്തപുരത്ത് 50ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിക്കണം; ഫിയോക് ഹൈക്കോടതിയിൽ
കൊച്ചി: ഞായറാഴ്ചകളിൽ തീയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം ജില്ലയിലെ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.മാളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയേറ്ററുകൾ അടച്ചിടാൻ പറയുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. 50ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ വരുമെന്നും തീയേറ്ററുകൾ അടച്ചിടുമെന്നും പറഞ്ഞതോടെ ഫിയോക് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തീയേറ്ററുകളിൽ ഒരു ദിവസം എത്തുന്നതിന്റെ ഇരട്ടി ആളുകൾ ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.സി കാറ്റഗറിയിൽ എത്തിയ തലസ്ഥാന നഗരത്തിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ജില്ലയിൽ ഒരുതരത്തിലുമുള്ള ആൾക്കൂട്ടവും പാടില്ലെന്നും തീയേറ്ററുകളും നീന്തൽക്കുളങ്ങളും ജിംനേഷ്യങ്ങലുമടക്കം അടച്ചിടാനാണ് നിർദ്ദേശം. സ്കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കും കോളേജുകളിൽ അവസാനവർഷ ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20പേർക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിലെ ചടങ്ങുകളും ഓൺലൈലായാവും നടക്കുക.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിപ്പിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് നിലവിലെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിനു ശേഷമാവും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാവുക.