ന്യൂഡൽഹി: പെണ്‍കുട്ടികളോട് മോശമായി ആണ്‍കുട്ടികള്‍ പെരുമാറാതിരിക്കാന്‍ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നവീനമായ പദ്ധതിയവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പെണ്‍കുട്ടികളോട് മോശമായി പെരുമാറില്ലെന്ന പ്രതിജ്ഞ ആണ്‍കുട്ടികളെ കൊണ്ടെടുപ്പിക്കാനാണ് പദ്ധതി.
“പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ലെന്ന് പ്രൈവറ്റ് സ്കൂളുകളിലെ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനാണ് ഞാനും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും തീരുമാനത്തിലെത്തിയത്”, ഡല്‍ഹിയില്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്.
ആണ്‍കുട്ടികളെ സ്വകാര്യ സ്കൂളുകളിലയക്കുകയും പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലയക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബങ്ങളെ ഞാൻ കണ്ടിരുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യമില്ലെന്ന് ചിന്തിച്ച് അപകര്‍ഷതാ ബോധം വെച്ചു പുലര്‍ത്തുകയാണ് ആ പെണ്‍കുട്ടികള്‍. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ശേഷം സഹോദരന്മാരുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തങ്ങള്‍ തുല്യരെന്ന് തോന്നിത്തുടങ്ങിയെന്നാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ പറയുന്നത്. സഹോദരന്മാര് പഠിക്കുന്ന സ്കൂളുകളിലേതു പോലുള്ള നീന്തല്‍ക്കുളങ്ങള്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലുമുണ്ട്. ഇത് പെണ്‍കുട്ടികളുടെ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ്”, ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ചൂണ്ടിക്കാണിച്ച് കെജ്രിവാള് പറഞ്ഞു.
ആണ്‍കുട്ടികളില്‍ ധാര്‍മ്മികതാ ബോധം വളര്‍ത്താന്‍ നാം ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തിന് അവരെ അനുവദിക്കരുത്. ഒരു കാരണവശാലും പെണ്‍കുട്ടികളോട് മോശമായി പെരുമാറരുതെന്ന് നാം അവരെ പഠിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയാണെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്ന് ആണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്ക് പറയാന്‍ കഴിയണമെന്നും അത്തരത്തിലുള്ള സംവാദങ്ങളില്‍ ആണ്മക്കളുമായി വീട്ടുകാര്‍ ഏര്‍പ്പെടണമെന്നും കെജ്രിവാള് ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ മുക്കിലും മൂലകളിലുമായി മൂന്ന് ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു.