ഒമിക്രോൺ ഭീതിയിൽ സംസ്ഥാനം; ഒരാഴ്ച നിർണായകം, മന്ത്രിസഭായോഗം സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലവിൽ വന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവയ്ക്ക് അടച്ചിട്ട മുറികളിൽ 75 പേർക്ക് മാത്രമാണ് അനുമതി. തുറസായ സ്ഥലങ്ങളിൽ 150 പേർക്ക് അനുമതി ഉണ്ടാവും. നേരത്തേ ഇത് യഥാക്രമം നൂറുപേർക്കും ഇരുനൂറുപേർക്കുമായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്. രാത്രികാല നിയന്ത്രണം തുടരേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കി. കേരളത്തിന് ഒരാഴ്ച നിർണായകമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളുടേതിന് സമാനമായി കൊവിഡ് രോഗികളുടെ എണ്ണം ഉയരും. 25 ദിവസത്തിന് ശേഷം ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 3600 കടന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സാഹചര്യം വിലയിരുത്തും.
അതേസമയം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് നിയന്ത്രണമേർപ്പെടുത്തി. ഇന്നുമുതൽ അതിർത്തികളിൽ പരിശോധന കർശനമാക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും, ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം.