മകന് കോൾ വന്നു, മോളോ അമ്മയോ ആണ് വിളിച്ചത്, അല്ലാതെ അവൻ പോകത്തില്ല; ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ കുടുംബം
തിരുവനന്തപുരം: പേട്ട കൊലപാതകത്തിൽ ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ കുടുംബം. സൈമൺ ലാലന് അനീഷിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും, അച്ഛൻ കുഴപ്പക്കാരനായിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കൾ ആരോപിച്ചു. മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.പെൺകുട്ടിയോ അമ്മയോ വിളിക്കാതെ മകൻ ആ വീട്ടിലേക്ക് പോകില്ല. സൈമൺ വീട്ടിൽ നിരന്തര പ്രശ്നക്കാരനായിരുന്നു. ഇക്കാര്യം പെൺകുട്ടിയും, അമ്മയും പല തവണ പറഞ്ഞിട്ടുണ്ടെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചു.’ അവർ അവനെ വിളിച്ചുവരുത്തി. വീട്ടിൽ പ്രശ്നമാണ്, വീട്ടിൽ വരണം, ഞങ്ങൾ പ്രശ്നത്തിൽപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് കോൾ വന്നു. അങ്ങനെയായിരിക്കാം അവൻ പോയത്. കോൾ വരാതെ അവൻ പോകത്തില്ല. മോളോ അമ്മയോ ആണ് വിളിച്ചത്. അല്ലാതെ അവൻ പോകത്തില്ല. നൂറ്റൊന്ന് ശതമാനവും പോകത്തില്ല.’- അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു.ഇന്നലെ പുലർച്ചെയാണ് അനീഷ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കേസിലെ പ്രതിയായ സൈമണിന്റെ ഭാര്യയുടെയും മകളുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.