വരാനിരിക്കുന്നത് കൊവിഡ് സുനാമി, ഒമിക്രോണിൽ ആശങ്കയുമായി ലോകാരോഗ്യസംഘടന
വാഷിംഗ്ടൺ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകർക്കും. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ് സുനാമിക്ക് കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ കൊവിഡ് തീവ്രമാകില്ലെന്ന പറയാൻ കഴിയുന്ന ആധികാരികമായ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 എണ്ണവും ഈ വർഷം അവസാനത്തോടെ 40 ശതമാനം പേർക്കും വാക്സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷത്തോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും ലോക രാജ്യങ്ങളോട് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.