സംസ്ഥാനത്ത് നാളെ രാത്രി മുതൽ കർശന നിയന്ത്രണങ്ങൾ: ദേവാലയങ്ങൾക്കും ബാധകം, ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണം
തിരുവനന്തപുരം: ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനാൽ നാളെമുതൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന രാത്രികാല നിയന്ത്രണം സർക്കാർ കടുപ്പിക്കുന്നു. ഒരുവിധത്തിലുളള ആൾക്കൂട്ടവും രാത്രിയിൽ അനുവദിക്കില്ല, അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം എന്നീ നിർദ്ദേശങ്ങളാണ് സർക്കാർ നൽകുന്നത്.സിനിമാ തിയേറ്ററുകളിൽ രാത്രി 10ന് ശേഷമുളള പ്രദർശനം നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ ദേവാലയങ്ങളിലും മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരികമായ ഒരു കൂടിച്ചേരലും ഈ ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.പുതുവർഷാഘോഷവും ഒമിക്രോൺ വ്യാപന സാദ്ധ്യതയും മുൻനിർത്തി വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണമാണ് സർക്കാർ പ്രഖ്യാപിച്ചത്. പത്ത് മണിക്ക് കടകൾ അടയ്ക്കാനും ആൾക്കൂട്ടവും അനാവശ്യ യാത്രകളും ഒഴിവാക്കാനുമാണ് സർക്കാർ നിർദ്ദേശം.