കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓടാതിരുന്ന മലബാറിലെ നാല് തീവണ്ടികൾ കൂടി ജനുവരി മൂന്ന് മുതൽ സർവീസ് പുനരാരംഭിക്കുന്നു. ടികെറ്റ് നിരക്ക് മാറും
കാസർകോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓടാതിരുന്ന മലബാറിലെ നാല് തീവണ്ടികൾ കൂടി ജനുവരി മൂന്ന് മുതൽ സെർവീസ് പുനരാരംഭിക്കുന്നു. കണ്ണൂർ– ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂർ– മംഗ്ളുറു അൺറിസർവ്ഡ് എക്സ്പ്രസ് (06491), മംഗ്ളുറു– കോഴിക്കോട് റിസർവ്ഡ് എക്സ്പ്രസ് (16610), കോഴിക്കോട്– കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481) എന്നിവയാണ് ആരംഭിക്കുന്നത്.
ചെറുവത്തൂർ – മംഗ്ളുറു ട്രെയിൻ ജനുവരി നാലിനും മറ്റുള്ളവ ജനുവരി മൂന്ന് മുതലും ഓടിത്തുടങ്ങും. കാസർകോട്ട് നിന്നടക്കം പഠന, തൊഴിൽ ആവശ്യങ്ങൾക്കടക്കം നിത്യ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന തീവണ്ടികൾ പുനരാരംഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പാസെൻജെർ വണ്ടികൾ ആരംഭിക്കണമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു.
കണ്ണൂർ– ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ്, കണ്ണൂരിൽ നിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് 6.35ന് ചെറുവത്തൂരിൽ എത്തിച്ചേരും. ചെറുവത്തൂർ– മംഗ്ളുറു അൺറിസർവ്ഡ് എക്സ്പ്രസ്, രാവിലെ 6.20 ന് ചെറുവത്തൂരിൽ നിന്ന് പുറപ്പെട്ട് 8.30ന് മംഗ്ളൂറിൽ എത്തും.
മംഗളൂരു കോഴിക്കോട് എക്സ്പ്രസ് പുലർചെ 5.37 ന് മംഗ്ളൂറിൽ നിന്ന് പുറപ്പെടും. 06.04ന് കാസർകോട്, 8.02ന് കണ്ണൂർ, 10.15ന് കോഴിക്കോട് എന്നിവിടങ്ങളിലെത്തും. കോഴിക്കോട് – കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 2.05ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30നു കണ്ണൂരെത്തും.
അതേസമയം ഇതെല്ലാം നേരത്തെ പാസെൻജെർ വണ്ടികൾ ആയിരുന്നു. എന്നാൽ ഇനി എക്സ്പ്രസ് നിരക്ക് കൊടുക്കേണ്ടി വരും. കുറച്ചു കഴിഞ്ഞു മാത്രമേ അവയിൽ പാസെൻജെർ നിരക്ക് ഏർപാടാക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, മംഗ്ളുറു– കോഴിക്കോട് വണ്ടി 200 കി മീറ്ററിലധികം ഓടുന്നത് കൊണ്ട് അത് സ്ഥിരമായി എക്സ്പ്രസ് ആക്കി നിലനിർത്തുമെന്നും പറയുന്നു. സീസൺ ടികെറ്റുകാർക്ക് പഴയ നിരക്ക് തന്നെ (സെകൻഡ് ക്ലാസ് ഓർഡിനറി) തുടരും.
കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഒട്ടനവധി എക്സ്പ്രസ് വണ്ടികൾ കടന്നു പോകാൻ പാകത്തിൽ പല സ്റ്റേഷനുകളിലും പിടിച്ചിടുന്ന മംഗ്ളുറു– കോഴിക്കോട് വണ്ടിക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കുമ്പള റെയിൽ പാസെൻജേർസ് അസോസിയേഷൻ പ്രസിഡന്റ് – നിസാർ പെറുവാഡ് പറഞ്ഞു.