അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നതിൽ ദുരൂഹത; അനീഷ് വീട്ടിൽ കയറിയത് സൺഷെയ്ഡ് വഴി, നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തിൽ ദുരൂഹത. പ്രതിയുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് പ്രതിയായ സൈമൺ ലാല പൊലീസിനോട് പറഞ്ഞത്.കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയൽവാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അൻസ് ചർച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.ഇന്ന് പുലർച്ചെ സൺഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.