ന്യൂദല്‍ഹി : അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന് ഇന്നലെ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അസമിലെ ജനതയോട് മോഡി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത്.അതേസമയം ഇന്റർനെറ്റ് ഇല്ലാത്ത ആസാം ജനതക്ക് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിയെ ട്രോളി കൊള്ളുകയാണ് കോൺഗ്രസ്സ്.
ഇന്നലെ വൈകുന്നേരം 7 മണിമുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പ്രതിഷേധം കനത്ത സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളായിരുന്നു നിര്‍ത്തിവെച്ചത്.
‘നിങ്ങളുടെ അവകാശങ്ങളും അതുല്യമായ സ്വത്വവും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. അസമീസ് ജനതയുടെ രാഷ്ട്രീയപരവും, ഭാഷാപരവും സാംസ്കാരികപരവും ഭൂമിപരവുമായ അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്’-എന്നായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. അസമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.