കാഞ്ഞിരപ്പള്ളിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നത് അമ്മതന്നെ, ഗർഭം മറച്ചുവച്ചത് നാട്ടുകാരുടെ കളിയാക്കൽ ഭയന്ന്
കാഞ്ഞിരപ്പള്ളി: നാലുദിവസം പ്രായമായ കുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന മാലൂര്‍മലയില്‍ നിഷയെ അറസ്റ്റു ചെയ്തത്. കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.കുഞ്ഞിന് കടുത്ത പനിയായിരുന്നു എന്നും അത് കുറയ്ക്കാനായി ബക്കറ്റിലെ വെള്ളത്തിൽ കാൽ മുക്കിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു എന്നാണ് ആദ്യം നിഷ പൊലീസിന് മൊഴിനൽകിയത്. എന്നാൽ നിഷയുടെ മറ്റുമക്കൾ വ്യത്യസ്തമായ മൊഴി നൽകിയതോടെ പൊലീസിന് സംയശമായി. കുഞ്ഞ് തനിയെ വെള്ളത്തിൽ വീണതല്ലെന്നാണ് കുട്ടികൾ മൊഴി നൽകിയത്. നിഷയുടെ ഭർത്താവ് നൽകിയ മൊഴിയും വ്യത്യസ്തമായിരുന്നു. ഇതോടെ വിശദമായ അന്വേഷണം നടത്തുകയും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നിഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെ അവർ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.ഗർഭിണിയാണെന്ന വിവരം എല്ലാവരിൽ നിന്നും മറച്ചുവച്ചതിന് കാരണവും നിഷ പൊലീസിനോട് വ്യക്തമാക്കി. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരില്‍ ആളുകള്‍ കളിയാക്കിയതു മൂലമാണ് ഇക്കാര്യം മറച്ചുവച്ചതെന്നായിരുന്നു മൊഴി.കഴിഞ്ഞ ബുധനാഴ്ചയാണ് ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്ത് മലയില്‍ സുരേഷ്- നിഷ ദമ്പതികളുടെ നവജാതശിശുവിനെ വീട്ടിനുള്ളിലെ കന്നാസിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. നിഷയുടെ മറ്റ് കുട്ടികളെ പൊലീസ് വിവിധ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.