ഒമിക്രോൺ: നടപടികൾ കടുപ്പിച്ച് കർണാടക, കേരളത്തിൽ നിന്നുള്ളവർക്ക് കർശന കൊവിഡ് പരിശോധന
ബംഗളൂരു: ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെ തുടർന്ന കർശന നടപടികളുമായി കർണാടക സർക്കാർ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മാളുകളുടേയും സിനിമാ തീയേറ്ററുകളുടെയും പ്രവർത്തനങ്ങൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിൽ നിന്ന് കർണാടകത്തിൽ എത്തുന്നവരെ കർശനമായി പരിശോധിക്കാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ ബംഗളൂരു നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ബംഗളൂരു നഗരത്തിനുള്ളിൽ കയറ്റേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.അതേസമയം നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ ജനിതക ശാസ്ത്രഞ്ജർ ശുപാർശ ചെയ്തു. കൊവിഡിന്റെ വിവിധ ജനിതക വകഭേദങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി സർക്കാർ രൂപീകരിച്ച ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യൻ സാർസ്- സി ഒ വി-2 ജീനോമിക്സ് സ്വീക്വൻസിംഗ് കൺസോർഷ്യത്തിന്റെ (ഐ എൻ എസ് എ സി ഒ ജി) പ്രതിവാര ബുള്ളറ്റിൻ വഴിയാണ് ശുപാർശ നടത്തിയത്.