ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.അക്രമം തീക്കളിയായതായാണ് റിപോർട്ട്. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ അക്രമങ്ങള്‍ തലപൊക്കിയത്..
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് പോലുള്ള സംഘടനകളാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രധാമന്ത്രിയുടെ ഉള്‍പ്പടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അസമിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വലിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റയില്‍ ഗതാഗതവും തടസ്സപ്പെടുത്തി. ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ സംവിധാനനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.
ഈ ആളുകളുടെ പ്രവേശനം തങ്ങളുടെ സ്വത്വത്തിനും ഉപജീവനത്തിനും അപകടമുണ്ടാക്കുമെന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളുടെ ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.
അതിനിടെ ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ്മ ബി.ജെ.പി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു രവിശര്‍മ്മ ഇക്കാര്യം അറിയിച്ചത്.
മാസങ്ങള്‍ക്കുമുമ്പായിരുന്നു ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. ‘ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിലേക്ക് അസമിലെ ജനങ്ങളാണ് എന്നെ എത്തിച്ചത്. ഞാനൊരിക്കലും ഈ ബില്ലിനെ പിന്തുണയ്ക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ ഞാന്‍ ഇതിനോടകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബില്ല് റദ്ദാക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അസം ജനതയ്ക്കൊപ്പമുള്ള എന്റെ പ്രതിഷേധം തുടരും’, രവിശര്‍മ്മ പറഞ്ഞു.