പണം വെച്ച് ചീട്ടുകളി; ആറു പേർ ഹോസ്ദുർഗ് പോലീസിന്റെ പിടിയിൽ
കാഞ്ഞങ്ങാട്: പുതിയകോട്ട നഗരമധ്യത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറു പേരെ ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. സ്ഥലത്തു നിന്നും 17600 രൂപയും പിടിച്ചെടുത്തു.
പുതിയകോട്ട ‘ഉപ്പും മുളകും’ ഹോട്ടലിന് സമീപത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നെല്ലിത്തറയിലെ പി.സുരേഷ്, തായന്നൂരിലെ കെ.രഘു, കോട്ടച്ചേരി കുന്നുമ്മലിലെ സി.കെ.സന്തോഷ്, നീലേശ്വരം കണിച്ചിറയിലെ എൻ.പി.ഷബീർ, കാഞ്ഞിരപൊയിലിലെ കെ.പി.എനിൽ, ചെറുവത്തൂരിലെ പി.രവി എന്നിവരെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്.
നഗരമധ്യത്തിൽ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടിയിലായത്. കാഞ്ഞങ്ങാട് നഗരത്തിൽ ഒറ്റനമ്പർ ചൂതാട്ടത്തിന് പുറമെ പണം വെച്ചുകൊണ്ടുള്ള ചീട്ടുകളിയും വ്യാപകമായിരിക്കുകയാണ്. നഗരത്തിലെ ലോഡ്ജ് മുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടക്കുന്നത്. പോലീസിനെ കബളിപ്പിക്കാൻ ഓരോ ദിവസവും സ്ഥലം മാറിക്കൊണ്ടാണ് ചീട്ടുകളി അരങ്ങേറുന്നത്. കളിക്കാരെ സംഘടിപ്പിക്കാനും പോലീസ് വരുന്നത് നിരീക്ഷിക്കാനും പ്രത്യേകം സംഘങ്ങൾ തന്നെയുണ്ട്. കഴിഞ്ഞദിവസം സി.ഐയും സംഘവും മഫ്തിയിൽ ചെന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.