കാസർകോട് – മംഗ്ളുറു യാത്ര ഇനി സാധാരണ നിലയിൽ .കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിച്ചു
കാസർകോട്: നീണ്ട ഇടവേളയ്ക്ക് ശേഷം കാസർകോട് – മംഗ്ളുറു അന്തർസംസ്ഥാന പാതയിൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇരു സംസ്ഥാന ബസുകളും ഓടിത്തുടങ്ങി. ദിനേന സെർവീസ് ഉണ്ടാകുമെന്നും ആർ ടി പിസിആർ സെർടിഫികെറ്റ് ആവശ്യമില്ലെന്നും കർണാടക ആർ ടി സി അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച സെർവീസുകൾ പുനരാരംഭിക്കുന്നതിന് കേരളം തയ്യാറായിരുന്നെങ്കിലും കർണാടകയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. കാസർകോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ കുറയണമെന്നായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനം.
ഒടുവിൽ കാസർകോട് ജില്ലയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് കർണാടക വഴങ്ങിയിരിക്കുന്നത്. നേരത്തെ തലപ്പാടി വരെയായിരുന്നു കേരള ആർ ടി സി ബസുകൾ സെർവീസ് നടത്തിയിരുന്നത്. രണ്ട് ബസുകൾ കയറിയുള്ള യാത്ര ദുരിതം സൃഷ്ടിച്ചിരുന്നു. വിദ്യാർഥികളും, രോഗികളും, കച്ചവടക്കാരും അടക്കം അനവധി പേർ ദിനേന ഇരു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്. കെ എസ് ആർ ടി സി സെർവീസ് ആരംഭിച്ചതോടെ കാസർകോട് – മംഗ്ളുറു യാത്ര ഇനി സാധാരണ നിലയിലാവും.