കോടതി സംരക്ഷണം നൽകണമെന്ന് ഒളിവിൽ കഴിയുന്ന മുൻ മുംബയ് പൊലീസ് മേധാവി, ഇന്ത്യയിലേക്ക് മടങ്ങി വന്ന ശേഷം ആലോചിക്കാമെന്ന് സുപ്രീം കോടതി
ഡൽഹി: തനിക്ക് കോടതി സംരക്ഷണം നൽകണമെന്ന മുൻ മുംബയ് പൊലീസ് മേധാവി പരംബീർ സിംഗിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതടക്കം നാലോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ പരംബീർ സിംഗ് ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞുവെന്നാണ് പൊലീസ് കരുതുന്നത്. ആദ്യം ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തു വരാനും അതിനു ശേഷം പരംബീർ സിംഗിന്റെ ആവശ്യം പരിഗണിക്കുന്നത് ആലോചിക്കാമെന്നും സുപ്രീം കോടതി മുൻ മുംബയ് പൊലീസ് മേധാവിയുടെ അഭിഭാഷകനോട് പറഞ്ഞു.ഹർജി പരിഗണിച്ച ജസ്റ്റിസ് കൗൾ പരംബീർ സിംഗിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. കോടതി സംരക്ഷണം നൽകുമെന്ന ഉറപ്പു ലഭിച്ചതിനു ശേഷം മാത്രമേ ഒളിവു ജീവിതം അവസാനിപ്പിച്ച് നിയമത്തിനു മുന്നിൽ ഹാജരാകുകയുള്ളൂ എന്ന പരംബീർ സിംഗിന്റെ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുൻ മുംബയ് പൊലീസ് മേധാവിക്ക് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വിശ്വാസകുറവാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.”പരംബീർ സിംഗിന്റെ മനസിൽ എന്താണെന്ന് മനസിലാകുന്നില്ല. ഇയാൾ ഇപ്പോൾ ഇന്ത്യയിലുണ്ടോ എന്ന് പോലും അറിയില്ല. കോടതി സംരക്ഷണം നൽകിയാൽ മാത്രമേ ഒളിവു ജീവിതം അവസാനിപ്പിക്കുകയുള്ളുവെന്നും രാജ്യത്തേക്ക് മടങ്ങി വരികയുള്ളുവെന്നുമാണോ ഇയാൾ പറയുന്നത്. അങ്ങനെയെങ്കിൽ പരംബീർ സിംഗ് എവിടെ ആണെന്ന് അറിയുന്നതു വരെ ഒരു തരത്തിലുമുള്ള സംരക്ഷണവും നൽകേണ്ടതില്ല,” ജസ്റ്റിസ് കൗൾ വ്യക്തമാക്കി.സുപ്രീം കോടതി കേസ് നവംബർ 22ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം മുംബയ് കോടതി പരംബീറിനെ പിടികിട്ടാപ്പുള്ളിയായി കണക്കാക്കാമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മേയിലാണ് പരംബീർ സിംഗ് അവസാനമായി തന്റെ ഓഫീസിൽ എത്തിയത്. അതിനു ശേഷം നീണ്ട അവധിയിൽ പ്രവേശിച്ച ഇദ്ദേഹം കഴിഞ്ഞ സെപ്തംബർ മുതൽ ഒളിവിൽ കഴിയുകയാണ്. സംസ്ഥാന പൊലീസ് കഴിഞ്ഞ ദിവസം പരംബീർ സിംഗ് എവിടെയാണെന്ന് അറിയില്ലെന്ന് ബോബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.തന്റെ ഹോട്ടലുകളെ റെയ്ഡിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ബിമൽ അഗർവാൾ എന്ന വ്യവസായിയുടെ കൈയിൽ നിന്ന് ഒൻപത് ലക്ഷം രൂപ പരംബീർ സിംഗ് ബലം പ്രയേഗിച്ച് കൈക്കലാക്കിയെന്നാണ് കേസ്. ഇതിനു പുറമേ 2.92 ലക്ഷം രൂപ വിലവരുന്ന രണ്ട് സ്മാർട്ട്ഫോണുകളും പരംബീർ സിംഗിന് താൻ മേടിച്ചു നൽകിയെന്നും ബിമൽ അഗർവാളിന്റെ പരാതിയിൽ പറയുന്നു.