കാണാതായ ബാങ്ക് മാനേജർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വാമനപുരം നദിയിൽ നിന്ന്
തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിൽ നിന്നും കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കാനറാ ബാങ്ക് മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്നേഹപുരം ഹിൽവ്യൂവിൽ ഷെമി(49)യാണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഇവരെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെയാണ് വാമനപുരം നദിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് നദിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.ഒരാഴ്ച മുമ്പ് ഷെമിയ്ക്ക് സർജറി നടത്തിയിരുന്നു. വിശ്രമത്തിനാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കുടുംബവീട്ടിലെത്തിയത്. ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട് ഷെമി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ജോലി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഷെമിയെ കാണാതാകുന്നത്.പൊലീസ് നായ എത്തിയും അന്വേഷണം നടത്തിയിരുന്നു. ഷെമിയുടെ വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരം വരുന്ന വാമനപുരം നദിയുടെ കൈത്തോട് വരെ എത്തിയിരുന്നു. കാണാതാകുമ്പോഴും ഷെമിയുടെ മൊബൈൽ ഫോൺ വീട്ടിൽ തന്നെയുണ്ടായിരുന്നു. പേരൂർക്കട കാനറാ ബാങ്കുദ്യോഗസ്ഥനായ സലീമാണ് ഭർത്താവ്. മകൻ അക്ബർ സലിം.