വ്യാജ ഡോക്ടറാവാൻ എത്തിയത് ബംഗാളിൽ നിന്ന് , സ്പെഷ്യലൈസേഷൻ ഒറ്റ കാര്യത്തിൽ മാത്രം
പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികളെ ചികിത്സിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടറെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.മുർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ‘ഭായി കോളനി’യിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നു.ഇവിടത്തെ ചികിത്സയ്ക്കിടെ അസാം സ്വദേശിനി ബോധരഹിതയായതു സംബന്ധിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സബീർ പിടിയിലായത്. അസാം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളിക കൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തിരുന്നു. സ്റ്റെതസ്കോപ്പ്, സിറിഞ്ച്, ഗുളികകൾ, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ബെർട്ടിൻ തോമസ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.