ആന്ധ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തിയ 205 കിലോ കഞ്ചാവ് പിടികൂടി; ലോറി ഡ്രൈവറടക്കം മൂന്ന് പേർ പിടിയിൽ
കരിങ്കല്ലത്താണി: ആന്ധ്രപ്രദേശിൽ നിന്നും കോഴിക്കോട്ടേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ് കരിങ്കല്ലത്താണിയിൽ നിന്നും പിടികൂടി. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ്അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ പൊലീസ് കരിങ്കല്ലത്താണിയിൽ തിങ്കളാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് സിനിമ സ്റ്റൈലിൽ കഞ്ചാവ് പിടികൂടിയത്.
ലോറിയിലാണ് ആന്ധ്രപ്രദേശിൽ നിന്നും കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ലോറിയുടെ കാബിനു മുകളിലും കാബിനുള്ളിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ചെറിയ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച ശേഷം ഇവ 9 ഓളം പ്ലാസ്റ്റിക് ചാക്കുകളിൽ ഭദ്രമാക്കികെട്ടിയ നിലയിലായിരുന്നു. ചാക്കുകൾ പുറത്തെടുത്ത ശേഷം പൊലീസ് ചാക്കുകൾ പൊട്ടിച്ചു പരിശോധിച്ചു. തുടർന്ന് മറ്റ് വെവ്വേറെ കവറുകളിൽ നിറച്ച് തൂക്കമെടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
205 കിലോ കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മുരുകേശനേയും എറണാകുളം സ്വദേശി നാഗേന്ദ്രൻ എന്ന നൗഫലിനേയും കോയമ്പത്തൂർ സ്വദേശി ആഷിക്കിനെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കർണാടക രജിസ്റ്റട്രഷനിനുള്ള ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്നാണ് വിവരം ലഭിച്ചതെന്നാണ് സൂചന.
ഡി.വൈ.എസ്.പി സന്തോഷ് കുമാർ, സി.ഐ.സുനിൽ പുളിക്കൽ, എക്സൈസ് സി.ഐ.സച്ചിദാനന്ദൻ, എസ് ഐ മാരായ നൗഷാദ്, മുരളി, മറ്റ് പോലീസ് ഓഫിസർമാരായ മനോജ്, കൃഷ്ണ കുമാർ, സജീർ, ദിനേശ്, പ്രഫുൽ, ശാലു, പ്രജീഷ്, സൈജു, ഫൈസൽ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.