തിരുവനന്തപുരത്ത് സ്ത്രീധനമായി നല്കിയ ആഭരണങ്ങളുമായി പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെ വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാൽ ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ യുവതി വിസമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് ഇരുപത്തിമൂന്നുകാരി അറിയിച്ചു.രണ്ടാഴ്ച മുൻപായിരുന്നു പ്രവാസിയായ യുവാവിനൊപ്പമുള്ള യുവതിയുടെ വിവാഹം. ആർഭാടപൂർവ്വമായിരുന്നു വിവാഹം നടന്നത്. എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.സ്ത്രീധനമായി വീട്ടുകാർ കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. അതേസമയം ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്ന് യുവതി അറിയിച്ചിട്ടുണ്ട്.