ഇടുക്കിയ്ക്കു താങ്ങാനാവില്ല; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അധിക ജലം നിലവിൽ ഇടുക്കി ഡാമിൽ ഉൾക്കൊള്ളാനാകില്ലെന്ന് കേരളം. ഡാമിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
തമിഴ്നാട് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. ഉടൻ മറുപടി അറിയിക്കാമെന്ന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആറിന് അണക്കെട്ടിലെ ജലനിരപ്പ് 137.3 അടി പിന്നിട്ടിരുന്നു. ജലനിരപ്പ് അഞ്ച് അടികൂടി ഉയർന്നാൽ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊ ഴുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയ ത്തിൽ തമിഴ്നാട് സർക്കാർ കേരളവുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.