വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമായി ബി എസ് എൻ എൽ, ആദ്യഘട്ടം നവംബറിൽ ആരംഭിക്കും
ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന് നൽകാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തീരുമാനിച്ചു.വിദൂര ഇന്റർനെറ്റ് സംവിധാനമായ ഇൻമാർസാറ്റിന്റെ ഗ്ലോബൽ എക്സ്പ്രസ് (ജി എക്സ്) സേവനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. സർക്കാർ,വ്യോമ-പ്രതിരോധ മേഖലകൾക്ക് ഇത് ഗുണകരമാകും. ഘട്ടംഘട്ടമായാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. സേവനങ്ങളുടെ താരിഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലന്നും ആദ്യഘട്ടം നവംബറിൽ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി കെ പർവാർ പറഞ്ഞു.സേവനം ആരംഭിക്കുന്നതോടെ ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര വിമാനകമ്പനികളെയും അതിവേഗ ഇൻഫ്ലൈറ്റ് കണക്റ്റിവിറ്റി നൽകാനും യാത്രകാർക്ക് ഇത് ഉപയോഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളും ഇമെയിൽ പരിശോധിക്കാനും വോയിസ് കോൾ ചെയ്യാനും സാധിക്കുമെന്ന് ഇൻമാർസാറ്റ് സി ഇ ഒ രാജീവ് സൂരി പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ബോയിംഗ് 737 മാക്സ് വിമാനങ്ങളില്‍ ജി എക്സ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നൽകുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായി 14 ഉപഗ്രഹങ്ങളാണ് ഇന്‍മര്‍സാറ്റിന് ഉള്ളത്. ഭൂമിയുടെ മൂന്നില്‍ ഒന്ന് ഭാഗത്തും ഇന്‍മര്‍സാറ്റിന് കവറേജ് ഉണ്ട്.