ചങ്ങനാശ്ശേരി പായിപ്പാട്ട് രണ്ടുപേര്‍ തൂങ്ങി മരിച്ച നിലയിലും ഒരാള്‍ തോട്ടിലെ വെള്ളത്തില്‍
മരിച്ച നിലയിലും കണ്ടെത്തി
ചങ്ങനാശേരി: പായിപ്പാട്ട് രണ്ടുപേർ തൂങ്ങിമരിച്ച നിലയിലും ഒരാളെ തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. കോട്ടമുറി അടവിച്ചിറ കുന്നേൽ സുനിൽ (43), പായിപ്പാട് പുത്തൻകാവ് വിരുത്തിയിൽ ജയകുമാർ (സിബി-58) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പായിപ്പാട് അടവിച്ചിറ ചിറയിൽ സത്യൻ(48)യാണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇലക്ട്രീഷ്യനായ ജയകുമാറിനെ കഴിഞ്ഞ രാത്രി 11-നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തൃക്കൊടിത്താനം കിളിമലക്കടുത്തുള്ള അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് സുനിലിന്റെ മൃതദേഹം കാണപ്പെട്ടത്. ഇയാൾ തൂങ്ങിമരിച്ച മരത്തിനു സമീപത്തുള്ള തോട്ടിലാണ് സത്യന്റെ മൃതദേഹം കണ്ടെത്തിയത്. സുനിലും സത്യനും സമീപവാസികളും ബന്ധുക്കളുമാണ്.
ഇന്നു പുലർച്ചെ ഈ ഭാഗത്തുകൂടി വന്ന നാട്ടുകാരാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കൊടിത്താനം എസ്ച്ച്ഒ ഇ.അജീബ്, എസ് ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റും മറ്റ് അന്വേഷങ്ങളും ആരംഭിച്ചിട്ടുണ്ട്.
സുനിലിന്റെയും സത്യന്റെയും മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരുവരും തമ്മിൽ തർക്കങ്ങളോ ഭിന്നതയോ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.