ഗായത്രിയുടെ ന്യായീകരണമാണ് പ്രശ്നം, കടവന്ത്രയിൽ വച്ച് ഭാര്യ ഓടിച്ചപ്പോൾ തന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു, അന്നുണ്ടായ അനുഭവം വിവരിച്ച് നടൻ മനോജ് കുമാർ
കൊച്ചിയിൽ വച്ച് നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. അപകടമുണ്ടായിട്ടും നിർത്താതെ വാഹനം വേഗത്തിൽ ഓടിച്ചു പോയ നടിയുടെ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വീഡിയോ പകർത്തിയിരുന്നു. പിന്നീട് സമൂഹമാദ്ധ്യത്തിൽ അന്ന് സംഭവിച്ച കാര്യങ്ങൾ ഗായത്രി വ്യക്തമാക്കിയിരുന്നു. താൻ ഒരു നടിയായതിനാൽ കൂടുതൽ അപകടമുണ്ടാവുമെന്ന് കരുതിയാണ് നിർത്താതെ പോയതെന്നാണ് ലൈവിൽ താരം വ്യക്തമാക്കിയത്. ഇതിനെ വിമർശിച്ച് കൂടുതൽ പേർ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഗായത്രിയെ വിമർശിച്ച് നടൻ മനോജ് കുമാർ പ്രതികരിച്ചിരിക്കുകയാണ്.നാട്ടുകാർ ചിത്രീകരിച്ച ഗായത്രിയുടെ വീഡിയോ താൻ കണ്ടിരുന്നെന്നും, വ്യക്തമല്ലെങ്കിലും അതിൽ താരം മാപ്പ് പറഞ്ഞത് താൻ ശ്രവിച്ചെന്നും മനോജ് കുമാർ പറയുന്നു. എന്നാൽ നാട്ടുകാരുടെ പ്രതികരണത്തിൽ നിന്നും അപകട ശേഷം വാഹനം നിർത്താതെ പോയതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് മനസിലാക്കാനാവും. ആർക്കായാലും ദേഷ്യം വരും, നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ഗായത്രിയുടെ ഭാഗത്താണ് തെറ്റ്. എന്നാൽ ഇതിനു ശേഷം സംഭവത്തെ ന്യായീകരിച്ചുള്ള വാക്കുകളാണ് കൂടുതൽ പ്രശ്നമെന്നും മനോജ് കുമാർ തുറന്നടിക്കുന്നു.നടിയായതിനാലാണ, ഭയന്ന് നിർത്താതെ പോയതെന്ന ഗായത്രിയുടെ വാക്കുകളെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടയാണ് മനോജ് ചോദ്യം ചെയ്യുന്നത്. കടവന്ത്രയിൽ വച്ച് തന്റെ വണ്ടിയും ഇടിച്ചിട്ടുണ്ട്. ഭാര്യയായിരുന്നു അന്ന് വാഹനം ഓടിച്ചത്. അവരോട് മാപ്പ് പറഞ്ഞ ശേഷം വാഹനത്തിന്റെ തകരാർ പരിഹരിക്കാനുള്ള രൂപ നൽകാമെന്ന് വാഗ്ദ്ധാനം ചെയ്യുകയും നമ്പർ എഴുതി നൽകുകയും ചെയ്തു. എന്നാൽ അവർ ഇതുവരെ വിളിച്ചില്ല. കാരണം നമ്മൾ മര്യാദ കാണിച്ചപ്പോൾ തിരിച്ച് അവരും മര്യാദ കാട്ടി. അതിനാൽ തന്നെ ഇത്തരം സാഹചര്യത്തിൽ ഭയപ്പെടാതെ നല്ല രീതിയിൽ പെരുമാറിയാൽ മതിയെന്നും നടൻ മനോജ് കുമാർ ഉപദേശിക്കുന്നു.