സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചു; 42 പേര് മരിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 11 മുതൽ സംസ്ഥാനത്തു വർധിച്ച തോതിലുള്ള മഴയാണുണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും മഴക്കെടുതിയിലേക്കു നയിച്ചു.സംസ്ഥാനത്ത് ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ(കോട്ടയത്ത് 12, ഇടുക്കി 7) മൃതദേഹങ്ങൾ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ട്. നിലവിൽ 304 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 3851 കുടുംബങ്ങൾ ഈ ക്യാംപുകളില് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുവിച്ച മഴ സാധ്യത പ്രവചനം പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കൊച്ചി റഡാർ ഇമേജിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാണുന്നു. നിലവിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണം.
തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത രണ്ടു മൂന്ന് ദിവസം ഇതു തുടരാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബർ 21ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 16ന് രാവിലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ അതിതീവ്ര മഴ ഉണ്ടായി. കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടിയ വിവരം ലഭിച്ചയുടനെ പൊലീസും അഗ്നിശമന രക്ഷാ സേന, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി പ്രദേശത്തെ സർക്കാർ സംവിധാനമാകെ നാട്ടുകാരുമായി കൈകോർത്തുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണു നടന്നത്.
സേനകളുടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത തരത്തിൽ പ്രശ്നങ്ങളുണ്ടായി. അതോടെ പൂർണമായി ഒറ്റപ്പെട്ട കൂട്ടിക്കൽ പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ആകാശമാർഗമുള്ള രക്ഷാ പ്രവർത്തനത്തിനേ സാധിക്കുകയുള്ളൂ എന്നായി. കാലാവസ്ഥാ ചെറുതായി മെച്ചപ്പെട്ട ഉടനെ തന്നെ കരസേന ഉൾപ്പെടെയുള്ള മറ്റു കേന്ദ്ര സേനയെ അവിടെ എത്തിക്കാനും 24 മണിക്കൂറിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ട ബഹുഭൂരിപക്ഷം പേരുടെ മൃതദേഹം കണ്ടെത്താനും കഴിഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളും രണ്ട് ആർമി ടീമുകളും രണ്ട് ഡിഎസ്ഇ ടീമുകളും എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകളും നേവിയുടെ ഒരു ചോപ്പറും, എൻജിനീയറിങ് ടാസ്ക് ഫോഴ്സും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ആവശ്യാനുസരണം ദേശീയ സേനകളെയും വിന്യസിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.