കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; മരണം ആറായി 4 പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി
കോട്ടയം: കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം ആറായി. നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്.
കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചിരുന്നു.
ദുരന്തനിവാരണസേനയ്ക്കോ അഗ്നിശമന സേനയ്ക്കോ പ്ലാപ്പള്ളിയിൽ എത്താൻ സാധിച്ചിട്ടില്ല. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്.
കൂട്ടിക്കലിലിനു പുറമേ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലേക്ക് കരസേന പുറപ്പെട്ടു. 35 സൈനികർ ഉൾപ്പെടുന്ന സംഘമാണ് കോട്ടയത്തേയ്ക്ക് തിരിച്ചത്. ഇവർ കോട്ടയത്ത് എത്തിയശേഷം കൂട്ടിക്കലിലേക്ക് പുറപ്പെടും.
വ്യോമസേനയും സജ്ജമായി. എം17, സാരംഗ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുക. കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.