ഒറ്റനമ്പർ ലോട്ടറി: തൃക്കരിപ്പൂരിൽ രണ്ടുപേർ അറസ്റ്റിൽ
തൃക്കരിപ്പൂർ: ഒറ്റനമ്പർ ലോട്ടറി നടത്തിയ രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മാച്ചിക്കാട് സ്വദേശികളായ പി.കെ. അജീഷ്, സി. വിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
ലോട്ടറിവിൽപനയിലൂടെ നേടിയ 7200 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഇവർ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു. ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റനമ്പർ ലോട്ടറി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസിെൻറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വാട്സ് ആപ്, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് ലക്ഷങ്ങളുടെ ഇടപാടുകൾ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടത്തിലൂടെ നടക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ ഇത്തരം ചൂതാട്ടക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇൻസ്പെക്ടർ ഓഫ് പൊലീസ് പി. നാരായണൻ പറഞ്ഞു. ചൂതാട്ടത്തിൽ പങ്കെടുത്ത മുഴുവൻപേർക്കെതിരെയും നടപടി ഉണ്ടാകും.
റെയിഡിന് എ.എസ്.ഐമാരായ എ.യു. ദിവാകരൻ, ടി. തമ്പാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ കളത്തിൽ, സജിത, സിവിൽ പൊലീസ് ഓഫിസർമാരായ കെ. രതീഷ്, ഷൈജു, പൊലീസ് ഡ്രൈവർ ധനേഷ് എന്നിവർ നേതൃത്വം നൽകി.