കാൻസർ ബാധിച്ച കുട്ടിയെ വിഷം കൊടുത്തു കൊന്നു; പിതാവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ
സേലം: കാൻസർ ബാധിതനായ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് സേലം ജില്ലയിലെ കൊങ്കനാപുരത്താണ് സംഭവം. കേസിൽ ലോറി ഡ്രൈവറായ പെരിയസാമി, ഭാര്യാസഹോദരൻ വെങ്കിടേശൻ, ഫാർമസിസ്റ്റ് പ്രഭു എന്നിവരാണ് അറസ്റ്റിലായത്.പെരിയസാമിയുടെ രണ്ടാമത്തെ മകൻ വണ്ണത്തമിഴൻ കഴിഞ്ഞ രണ്ടുവർഷമായി കാൻസറുമായി പൊരുതുകയായിരുന്നു. ചികിത്സയ്ക്കു പണമില്ലാത്തതിനാലും, കാലിൽ ട്യൂമർ വന്ന മകന്റെ വേദന കണ്ടുനിൽക്കാൻ സാധിക്കാത്തതുമാണ് കൊലപാതകത്തിന് കാരണമെന്ന് പെരിയസാമി പൊലീസിനോട് പറഞ്ഞു.കഴിഞ്ഞദിവസം ഭാര്യ ശശികലയ്ക്കൊപ്പം കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങിയതിന് പിന്നാലെയാണ് വിഷം കുത്തിവച്ചത്.ഗ്രാമത്തിലെ ഫാർമസിസ്റ്റിന്റെ സഹായത്തോടെയാണ് ഉറങ്ങാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് കുട്ടിയുടെ ശരീരത്തിൽ കുത്തിവച്ചത്.കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിൽ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിച്ചതാണ് കേസിൽ നിർണായകമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷബാധയാണു മരണകാരണമെന്ന് വ്യക്തമായതോടെ പെരിയസാമി, ഭാര്യാസഹോദരൻ വെങ്കിടേശൻ, ഫാർമസിസ്റ്റ് പ്രഭു എന്നിവർ അറസ്റ്റിലായി. വെങ്കിടേശനും കൊലപാതകവിവരം അറിയാമായിരുന്നു.