ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ ധനസഹായം, ആശ്രിതർക്ക് സർക്കാർ ജോലി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ചു കൊന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച നാല് കർഷകരുടേയും കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇതിനുപുറമേ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കർഷകരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു.ഇതുവരെയായും പ്രതിപക്ഷ പാർട്ടികളിൽ നിന്നുമുള്ള ഒരു നേതാവിനെ പോലും സംഭവസ്ഥലം സന്ദർശിക്കാൻ പൊലീസ് അനുവദിച്ചിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് ഗവർണറുടെ വസതിക്കു മുന്നിൽ സമരം ചെയ്ത കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പ്രിയങ്കാ ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.