ആഹാരം കഴിക്കാത്തതിന്റെ ദേഷ്യത്തിൽ മൂന്ന് വയസുകാരിയെ ചാട്ടവാറിനടിച്ച ശേഷം നിലത്തിടിച്ചു, പിതാവിനെതിരെ കേസെടുത്ത് പൊലീസ്.
ഹൈദരാബാദ്: ആഹാരം കഴിക്കാത്തതിന്റെ ദേഷ്യത്തിൽ മൂന്ന് വയസുകാരിയായ മകളെ ചാട്ടകൊണ്ടടിച്ചും കഴുത്തിൽ പിടിച്ച് നിലത്തടിച്ചും ദേഷ്യം തീർത്ത പിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഞായറാഴ്ച രാത്രിയോടെ തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് സംഭവം. മുനിസിപ്പാലിറ്റിയിലെ കരാർ ജീവനക്കാരനായ നാഗരാജുവാണ് (32) സ്വന്തം കുഞ്ഞിനോട് ഇങ്ങനെ ക്രൂരത കാട്ടിയത്.സംഭവം അയൽവാസി വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് നാഗരാജു പിടിയിലായത്. സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾക്കെതിരെ വലിയ രോഷമാണ് ഉണ്ടായത്. ആഹാരം കഴിപ്പിക്കാൻ നാഗരാജു ശ്രമിച്ചെങ്കിലും കുഞ്ഞ് കഴിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ദേഷ്യംമൂത്ത നാഗരാജു കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയായ വെണ്ണല ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് സമീപത്ത് നിന്നെങ്കിലും ക്രൂരത തടയാൻ ശ്രമിച്ചതേയില്ലെന്ന് വീഡിയോയിൽ കാണാം.നാഗരാജുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സ്വമേധയാ കേസെടുത്തതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായി വ്യാപക അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.