കരച്ചിൽ ഇഷ്ടമായില്ല; ദേഷ്യം വന്ന അമ്മ മൂന്ന് മാസം പ്രായമുളള പിഞ്ചുകുഞ്ഞിനെ കൊന്നത് റിമോട്ട് കൊണ്ട് അടിച്ച്
കെയ്റോ: കൈയിൽ നിന്നും താഴെവീണ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ അമ്മ റിമോട്ട് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം.മൂന്ന് മാസം പ്രായമുളള കുഞ്ഞിനാണ് അമ്മയുടെ ദേഷ്യം കാരണം ജീവൻ നഷ്ടമായത്. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് സംഭവത്തിന് ശേഷം കടന്നുകളഞ്ഞ 24കാരിയായ അമ്മയെ മൂന്ന് ദിവസത്തിന് ശേഷം പൊലീസ് പിടികൂടി. തുടർന്ന് ശർഖിയയിലെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.ഇവരുടെ മാനസികനില 45 ദിവസം നിരീക്ഷിക്കാനും സ്വബോധത്തോടെ കുഞ്ഞിനെ കൊന്നതാണെന്ന് തെളിഞ്ഞാൽ നവംബറിൽ കേസ് വിചാരണ തുടങ്ങാനും കോടതി നിർദ്ദേശിച്ചു. മാനസികനില പരിശോധിച്ച റിപ്പോർട്ട് കിട്ടിയ ശേഷമാകും കേസ്. മാരകമായി തലയിൽ പരിക്കേറ്റ് മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അടുക്കളയിലെ ജോലിക്കിടെ കുഞ്ഞ് കൈയിൽ നിന്ന് അബദ്ധത്തിൽ താഴെവീണെന്നും കരച്ചിലടക്കാൻ പറ്റാതെ വന്നപ്പോൾ റിമോട്ട് കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.