ഓൺലൈൻ വസ്ത്ര വിൽപന തട്ടിപ്പ്: പണം നഷ്ടമായത് നൂറിലധികം പേർക്ക്, തട്ടിപ്പിന് പിന്നിൽ കൂടുതലും മലയാളികളെന്ന് സൂചന
കട്ടപ്പന: ഓൺലൈൻ വസ്ത്ര വിൽപനയുടെ മറവിലെ തട്ടിപ്പിൽ ഹൈറേഞ്ചിൽ നൂറിലധികം പേർക്ക് പണം നഷ്ടമായി. കട്ടപ്പന നരിയംപാറ സ്വദേശിയായ പ്രവീണിെൻറ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പ്രവീൺ റെയ്ൻകോട്ട് പണം നൽകി ബുക്ക് ചെയ്തത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും റെയ്ൻ കോട്ട് കിട്ടിയില്ല. പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ്.
ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങൾ വഴി കയറ്റുമതി നിലവാരമുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്കെന്ന പരസ്യവാചകത്തോടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരാളുടെ പരസ്യവാചകം കയറ്റുമതി ഗുണനിലവാരമുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്കെന്നായിരുന്നു. ഇത്തരം തട്ടിപ്പിനുപിന്നിൽ പ്രവർത്തിക്കുന്നത് കൂടുതലും മലയാളികൾ തന്നെയാണ്.
ഓൺലൈൻ തട്ടിപ്പിലൂടെ ഹൈറേഞ്ചിൽ നൂറിലധികംപേർക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. 1000 രൂപയിൽ താഴെയായതിനാൽ പലരും വിവരം പുറത്തുപറയുവാനും തയാറാകുന്നില്ല. പരസ്യത്തിലെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.